33M_എപ്പോഴും ദൈവസാന്നിദ്ധ്യത്തിലായിരിക്കുക
എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലയ്ക്കു വാങ്ങി.
2 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ കൃതാർഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു.
3 യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.
4 അതുകൊണ്ടു യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷ ചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു.
5 അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
6 അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശമുള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
19ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന പ്രശസ്ത സുവിശേഷകന് ഡ്വറ്റ് എല്‍ മൂടി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് – നിങ്ങള്‍ ഇരുട്ടില്‍ എങ്ങനെ ആയിരുക്കുന്നുവോ, അതാണ് നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം
ദൂരദേശത്ത് ജോസഫ് തനിച്ചായിരുന്നു. അവൻ യാക്കോബിൻ്റെ പ്രിയപ്പെട്ട മകനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ അന്യദേശത്ത് അടിമയായി ജീവിക്കുന്നു. എന്നാൽ അവൻ തനിച്ചായിരുന്നില്ല. “ദൈവം ജോസഫിനോടൊപ്പം ഉണ്ടായിരുന്നു” എന്ന് നാം ഈ ഭാഗത്ത് വായിക്കുന്നു. നാം ദൈവത്തോടൊപ്പമാണെങ്കിൽ മാത്രമേ രണ്ടു പേര്‍ക്കും തുടര്‍ന്ന് ഒരുമിച്ച് നടക്കുവാന്‍ സാധിക്കയുള്ളൂ. നാം അവനോടൊപ്പം നടക്കുന്നു എങ്കില്‍, നമ്മുടെ എല്ലാ വഴികളിലും നാം അഭിവൃദ്ധി പ്രാപിക്കും.
സങ്കീ 1.2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
അതിൻ്റെ അർത്ഥം, അവൻ്റെ ന്യായപ്രമാണം മനസ്സിലാക്കിയതുപോലെ, ദൈവത്തിൻ്റെ ഇഷ്ടം ഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിലാണ് അവൻ്റെ സന്തോഷം. ഇതാണ് മനുഷ്യൻ്റെ ജീവിതത്തിൻ്റെ ഏകലക്ഷ്യം.
3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.
ജഡത്തിലെ ശൂലം എടുത്തുമാറ്റാനുള്ള പൗലോസിൻ്റെ പ്രാർത്ഥനയ്ക്ക് മറുപടിയായി കർത്താവ് അവനോട് പറഞ്ഞു, “എൻ്റെ കൃപ നിനക്ക് മതി”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “ഞാൻ നിങ്ങളോടൊപ്പമുണ്ട്; അത് മാത്രം നിനക്ക് മതി.”
ജോസഫിൻ്റെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയും കർത്താവ് ആസൂത്രണം ചെയ്ത വിടുതലിൻ്റെ പുതിയ ചില വഴികൾ നമുക്ക് കാണാവുന്നതാണ്. അതിലൂടെ ദൈവം ജോസഫിൽ ഒരു ദിവ്യ സ്വഭാവം കെട്ടിപ്പടുത്തു, അതുപോലുള്ള സ്വഭാവം തിരുവെഴുത്തുകളിൽ ചുരുക്കം ചില മനുഷ്യരിൽ മാത്രമേ നമുക്ക് വീക്ഷിക്കുവാന്‍ സാധിക്കയുള്ളൂ. ദൈവത്തിൻ്റെ നന്മയിലും ശക്തിയിലും ഉള്ള പ്രത്യാശയിലാണ് അവൻ്റെ ജീവിതം കെട്ടിപ്പടുത്തത്. തൻ്റെ സ്വപ്നങ്ങളിലൂടെ താൻ വാഗ്ദത്തം ചെയ്ത കാര്യങ്ങൾ ചെയ്യുവാന്‍ ദൈവത്തിന് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ദൈവത്തിൻ്റെ പരമാധികാര നന്മയെക്കുറിച്ചുള്ള യോസേഫിന്റെ ഈ അചഞ്ചലമായ വീക്ഷണം തൻ്റെ ഹൃദയത്തില്‍ സഹോദരന്മാരോടുള്ള കയ്പിന് ഇടം കോടുത്തില്ല. അടിമത്തവും, പ്രവാസവും അവൻ്റെ ആത്മാവിനെ കെടുത്തികളഞ്ഞില്ല. തൻ്റെ ജീവിതത്തിൻ്റെ എല്ലാ ബാഹ്യസാഹചര്യങ്ങൾക്കും പിന്നിൽ ദൈവം പ്രവർത്തിക്കുന്നുവെന്ന അറിവിൽ അവൻ വിശ്രമിച്ചു. ആത്മീയമായി അവൻ കർത്താവിൽ ബലം പ്രാപിക്കയും, വിശ്രമം അനുഭവിക്കയും ചെയ്തു.
അവൻ്റെ ആന്തരിക സമാധാനവും സമൃദ്ധിയും ചുറ്റുമുള്ളവർ നിരീക്ഷിച്ചു. “കർത്താവ് അവനോടുകൂടെ ഉണ്ടെന്ന് അവൻ്റെ യജമാനൻ കണ്ടു” പോത്തിഫറിന് അബ്രഹാമിൻ്റെ ദൈവത്തെ അറിയില്ലായിരുന്നു. എന്നാൽ നിസ്സഹായനും ഒറ്റപ്പെട്ടതുമായ ഈ അടിമയെ തൻ്റെ ദൈവം എങ്ങനെ സഹായിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അവൻ കണ്ടു. തൻ്റെ മക്കൾ സുഖമായും സന്തോഷമായും ആയിരിക്കുമ്പോൾ കർത്താവ് മഹത്വപ്പെടുന്നു. തങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് നിരന്തരം വിലപിക്കയും, വിധിയെ പഴിക്കയും ചെയ്യുമ്പോള്‍ കര്‍ത്താവ് നമ്മുടെ ജീവിതങ്ങളില്കൂടി മഹിമപ്പെടുന്നില്ല.
രണ്ടാമതായി, യോസേഫ് തൻ്റെ വാക്കുകളിലും പ്രവൃത്തികളിലും ദൈവത്തെ ഭയപ്പെട്ടു. അവൻ്റെ പ്രവൃത്തികൾ താന്‍ വിശ്വസിച്ച ദൈവത്തിൻ്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പോത്തീഫർ ഇത് ശ്രദ്ധിച്ചു, അങ്ങനെ യോസഫിൻ്റെ ജീവിതം ഒരു ഉന്നത പുറജാതീയ ഉദ്യോഗസ്ഥനിൽ നിന്ന് ദൈവത്തിന്ന് സ്തുതിമഹത്വം വരുവാന്‍ കാരണമായി. ഓരോ വിശ്വാസിയും മനപ്പൂർവ്വമോ അല്ലാതെയോ കർത്താവിൻ്റെ സ്ഥാനപതിയാണ്. അവൻ്റെ ജീവിതം നന്മയോ, തിന്മയോ ആയ അവബോധം മറ്റുള്ളവരില്‍ ഉളവാക്കുന്നു. അത് ലോകത്തിന്ന് പെട്ടെന്ന് കാണുവാന്‍ കഴിയും.
ജോസേഫ് ദൈവത്തോട് വിശ്വസ്തനായിരുന്നു. അവൻ്റെ ജീവിതകാലം മുഴുവൻ അവന് ദൈവ സന്നിധിയിൽ ജീവിച്ചു. ആ വിശ്വസ്തത അവൻ്റെ പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രതിഫലിച്ചിരുന്നു.
ശാരീരികവും ആത്മീയവുമായ പ്രലോഭനങ്ങളെ ജോസഫ് വിജയകരമായി കീഴടക്കി. നമുക്കതെങ്ങനെ ചെയ്യുവാന്‍ കഴിയും എന്ന് ചിന്തിക്കാം.
ഒന്നാമതായി, നാം നിരന്തരം ജാഗ്രത പാലിക്കണം. നാം ഉറച്ചുനിൽക്കുന്നുവെന്ന് നാം കരുതുമ്പോൾ, വീഴാതിരിക്കാൻ ശ്രദ്ധിക്കണം. കൊലൊസ്സ്യർക്കുള്ള പൗലോസിൻ്റെ ലേഖനത്തിൽ, അവരുടെ എല്ലാ വിശ്വാസത്തിനും സ്നേഹത്തിനും അവരുടെ പ്രത്യാശയ്ക്കുമായി അവൻ ദൈവത്തെ സ്തുതിക്കുന്നതായി നാം വായിക്കുന്നു. എന്നിട്ടും അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു, “ഇക്കാരണത്താൽ ഞങ്ങളും, അതിനെക്കുറിച്ച് കേട്ട നാൾ മുതൽ, നിങ്ങൾക്കുവേണ്ടി എടവിടാതെ പ്രാർത്ഥിക്കുന്നു…” വളർന്നുവരുന്ന വിശ്വാസികളെ പാപത്തില്‍ വീഴിക്കാനുള്ള പ്രവർത്തനത്തിലാണ് സാത്താൻ ഏര്‍പ്പെട്ടിരിക്കുന്നത്. വിശാസത്തില്‍ വളരെ മുന്നേറിയ അപ്പോസ്തലനായ പത്രോസ് പോലും ഏറ്റവും ദുർബലനായ വിശ്വാസിയെപ്പോലെ കാപട്യത്തിൽ വീണതായി നാം കാണുന്നു.
ദൈവത്തിൻ്റെ സന്നിധിയിലാണ് ജോസഫ് തൻ്റെ തീരുമാനങ്ങളെല്ലാം എടുത്തത്.
പോത്തിഫറിൻ്റെ ഭാര്യയുടെ ആവർത്തിച്ചുള്ള പ്രലോഭനം തനിക്ക് ഒഴിവാക്കാനായില്ല. എങ്കിലും അവളുടെ പ്രലോഭനങ്ങള്‍ അവന് ചെവിക്കൊണ്ടില്ല. ദുഷിച്ച ചിന്തകളെ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ അനുവദിക്കുമ്പോൾ, പകുതി യുദ്ധം നമുക്ക് നഷ്ടപ്പെട്ടു. യാക്കോബ് 1:14 14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. 15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. തൻ്റെ സാക്ഷ്യം അപകടകടത്തിലാകുമെന്ന് മനസ്സിലായപ്പോള്‍ ജോസഫ് തന്റെ മേലങ്കി അവിടെ ഉപേക്ഷിച്ച് അവിടെ നിന്ന് ഓടിപ്പോയി. അവന്റെ വസ്ത്രം അവന്ന് നഷ്ടപ്പെട്ടെങ്കിലും തന്റെ സ്വഭാവം തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നില്ല. തൻ്റെ വസ്ത്രം വീണ്ടെടുക്കാനും തൻ്റെ പ്രശസ്തി സംരക്ഷിക്കാനും അദ്ദേഹം സമയമെടുത്തില്ല. തന്റെ മാനവും, സല്‍പ്പേരും സംരക്ഷിക്കേണ്ട ചുമതല അവൻ ദൈവത്തെ ഏല്പിച്ചു. എതിർക്കുന്നതിനുപകരം നാം ഓടിപ്പോകേണ്ട ചില പാപങ്ങളുണ്ട്. 2 Tim 2:22 യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. എന്ന് പൌലോസ് തിമോത്തിയോസിനോട് പറയുന്നു.
പ്രാവാസത്തിലെ ഏകാന്തതയിലും, സമൃദ്ധിയിലും, അനീതിയിലും, കാരാഗ്രഹത്തിലും എന്നല്ലാ, താന്‍ നേരിട്ട എല്ലാ ജീവിത സാഹചര്യങ്ങളിലും കർത്താവ് തന്നോടൊപ്പം ഉണ്ടായിരുന്നു. ദൈവത്തിൻ്റെ സാന്നിധ്യവും ജോസഫിൻ്റെ വിശ്വസ്തതയും ജോസഫിൻ്റെ അനുഭവങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്. ദൈവത്തിൻ്റെ സാന്നിധ്യമാണ് ഓരോ ദൈവമക്കളുടെ അവകാശവും, പങ്കും. പുനരുത്ഥാനത്തിനുശേഷം, നമ്മുടെ കർത്താവ് പറഞ്ഞു, “ഇതാ, ലോകാവസാനത്തോളം എല്ലാ നാളും ഞാന്‍ നിങ്ങളോടു കൂടെയുണ്ട്” നമുക്ക് മാർഗനിർദേശവും സംരക്ഷണവും കൂട്ടായ്മയും നൽകുന്നത് കർത്താവിൻ്റെ സാന്നിധ്യമാണ്. , നമുക്ക് ഓരോ നിമിഷവും അവൻ്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാം, അവനോട് വിശ്വസ്തരായി നിലകൊള്ളാം. അവൻ വരുന്നതുവരെ നമുക്ക് നമ്മുടെ കടമകൾ മനസ്സിലാക്കി നിറവേറ്റാം. അവൻ നമ്മോടൊപ്പമുള്ളതിനാൽ, ലോകത്തിൽ നമുക്കാവശ്യമായതെല്ലാം നമുക്കുണ്ട്. ദൈവനാമം നമ്മിലൂടെ മഹിമപെടട്ടെ.



Post a comment